പട്ടാമ്പി മുതുതലയിലാണ് നാടിനെ നടുക്കിയ സംഭവം. മുതുതല സ്വദേശി മച്ചിങ്ങതൊടി കിഴക്കേതിൽ ഇബ്രാഹീമിന്റെ വീടിനാണ് തീയിട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ
എറണാകുളം സ്വദേശി പ്രേമദാസൻ (63) എന്നയാൾ വീട്ടുകാരെ വിരട്ടി ഓടിച്ച് വീടിനും കാറിനും സ്കൂട്ടറിനും തീയിടുകയായിരുന്നു.
വീട്ടിലെ ഗ്യാസ് തുറന്നുവിട്ടതായി സംശയമുണ്ട്. വീട്ടിലെ സാധന സാമഗ്രികളും വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. വീടിനും സാരമായി നാശം സംഭവിച്ചു.
തീയിട്ട ശേഷം ഇയാൾ സാമ്പത്തിക ഇടപാട് സൂചിപ്പിക്കുന്ന പോസ്റ്റർ നാട്ടുകാരെ കാണിക്കുകയും കയ്യിൽ കരുതിയ കത്തികൊണ്ട് ശരീരത്തിൽ മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. വിദേശത്തു വച്ച് ഇരുവരും തമ്മിൽ നടന്ന കാർ വില്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് തീവെപ്പിന് കാരണമെന്ന് പറയപ്പെടുന്നു.
പോലീസും ഫയർ ഫോഴ്സും എത്തി തീയണച്ചു. ചോരയിൽ കുളിച്ച നിലയിൽ കാണപ്പെട്ട പ്രേമദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
