കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസിന്റെ മേയർ സ്ഥാനാർഥിയായ സംവിധായകൻ വി.എം.വിനുവിൻ്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല.
കഴിഞ്ഞ ദിവസം റോഡ് ഷോ നടത്തി ഇലക്ഷൻ പ്രചാരണം തുടങ്ങിയ സിനിമാ സംവിധായകൻ വി.എം വിനുവിനാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റ് നേരിട്ടത്.
വി.എം.വിനുവിന് കോർപ്പറേഷനിലേക്ക് മത്സരിക്കാൻ സാധിക്കില്ല എന്ന ദുരവസ്ഥയിലാണ് സ്ഥാനാർത്ഥിയും യു.ഡി.എഫും. മത്സരിക്കാൻ ഉദ്ദേശിക്കുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനത്തിലെ വോട്ടർ പട്ടികയിൽ സ്ഥാനാർഥിയുടെ പേര് വേണമെന്ന് വ്യവസ്ഥയുണ്ട്. കല്ലായി ഡിവിഷനിൽ നിന്നായിരുന്നു കോൺഗ്രസ് വിനുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ആദ്യഘട്ട പ്രചാരണവും വിനു ആരംഭിച്ചിരുന്നു.
5 വർഷമായി വോട്ട് രേഖപ്പെടുത്തുന്ന വ്യക്തിയാണെന്നും ജനാധിപത്യ രാജ്യത്ത് ജീവിക്കുമ്പോൾ തൻ്റെ വോട്ടവകാശം നിഷേധിക്കാൻ ആർക്കാണ് കഴിയുക എന്നും വിനു ചോദിച്ചു.
നേരത്തെ തിരുവന്തപുരം മുട്ടട ഡിവിഷനിലേക്ക് മത്സരിക്കാനിരുന്ന കോൺഗ്രസിന്റെ വൈഷ്‌ണ സുരേഷിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മത്സരിക്കാനുള്ള അവകാശം കേവലം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കരുതെന്നാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ പറഞ്ഞത്.
