കണ്ണൂർ പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രാമന്തളി വടക്കുമ്പാട് കെ.ടി കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കൾ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് സൂചന. മുതിർന്നവർ രണ്ടു പേരും തൂങ്ങിയ നിലയിലും കുട്ടികൾ താഴെ കിടക്കുന്ന നിലയിലുമായിരുന്നു.
രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
കലാധരൻ പാചകത്തൊഴിലാളിയാണ്. കലാധരനും ഭാര്യയും കുറെനാളായി വേർപിരിഞ്ഞ് കഴിയുകയാണ്. മക്കൾ കലാധരന്റെ കൂടെയാണ്. മക്കളെ ഭാര്യയ്ക്കൊപ്പം വിടാൻ അടുത്തിടെ കോടതി ഉത്തരവിട്ടതായി പറയപ്പെടുന്നുണ്ട്. ഈ ഉത്തരവിന് പിന്നാലെയാണ് ദുരന്തം.
സംഭവമറിഞ്ഞ് പയ്യന്നൂർ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണ കാരണത്തെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റുന്നതിന് നടപടി തുടങ്ങി.
