വാടാനപ്പള്ളി ജവഹർ ടാക്കീസിന് സമീപം താമസിക്കുന്ന കൊടുവത്ത് പറമ്പിൽ സുഗുണന്റെ മകൻ പ്രണവ് (17), കരുവന്തലയിൽ വാടകക്ക് താമസിക്കുന്ന ചുക്കാശ്ശേരി കാർത്തികേയന്റെ മകൻ അഭിമന്യു (19) എന്നിവരാണ് മരിച്ചത്.
ബൈക്കിൻ്റെ പിൻഭാഗത്ത് ഇരുന്നിരുന്ന മണലൂർ പാലാഴി സ്വദേശി ചാളിപ്പാട് അമൽ, പിക്കപ്പ് വാനിൽ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഫുക്രു എന്നയാൾക്കും പരിക്കേറ്റു.
നിയന്ത്രണം വിട്ട ബൈക്ക് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ പ്രണവും അഭിമന്യുവും തൽക്ഷണം മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ബൈക്കിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.
കാഞ്ഞാണി വടക്ക് കെ.എസ്.ഇ.ബി സബ് സ്‌റ്റേഷന് സമീപം കാഞ്ഞാണി ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തിന് പിന്നിലൂടെ വന്നിരുന്ന പിക്കപ് വാൻ, വലതുഭാഗത്തെ ആനക്കാട് റോഡിലേക്ക് തിരിച്ചതോടെ എതിരെ വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
മരിച്ച പ്രണവ് തൃത്തല്ലൂർ കമലാ നെഹ്റു സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. പിതാവ് സുഗുണൻ ജവഹർ ടാക്കീസിന് സമീപം തുന്നൽ കട നടത്തുകയാണ്. മാതാവ്: സനിത, സഹോദരി: അമൃത.
മരിച്ച അഭിമന്യു ഗൾഫിൽ നിന്ന് നാട്ടിൽ എത്തിയതായിരുന്നു. മാതാവ്: ബിൻസി. സഹോദരി: അഭിരാമി.
