സുഹൃത്തിന്റെ പ്രണയ ബന്ധത്തിലെ തർക്കത്തിൽ ഇടപെട്ട യുവാവ് മർദ്ദനമേറ്റ് മരിച്ചു. പെൺകുട്ടിയുടെ ബന്ധുക്കളുടെ അടിയേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ സുരേഷ്, രാജേഷ്, അജിത് എന്നിവരെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
കാമുകൻ്റെ സുഹൃത്തും കൊല്ലം ഈസ്റ്റ് കല്ലട തെക്കേമുറി സ്വദേശിയുമായ അമലാണ് (24)കഴിഞ്ഞ മരിച്ചത്.
സന്ധി സംഭാഷണത്തിനിടയിൽ പെൺകുട്ടിയുടെ പിതാവ് സുഹൃത്തിന്റെ ബന്ധുക്കളുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇത് കയ്യാങ്കളിയിൽ എത്തിയപ്പോഴാണ് അമലിന് അടിയേറ്റത്. വർക്കല കണ്ണമ്പയിൽ കഴിഞ്ഞ പതിനാലിനാണ് സംഭവം.
കണ്ണമ്പ സ്വദേശിയായ പെൺകുട്ടിയും അമലിന്റെ സുഹൃത്തും പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം അവസാനിച്ചതോടെ അമലും സുഹൃത്തിന്റെ ബന്ധുക്കളും പെൺകുട്ടിയുടെ വീട്ടിൽ സന്ധി സംഭാഷണത്തിന് എത്തുകയായിരുന്നു.
തടിപ്പണിക്കാരാനായ അമൽ തെങ്ങിൽ നിന്ന് വീണതാണെന്നാണ് ആശുപത്രി അധികൃതരോട് ബന്ധുക്കൾ പറഞ്ഞത്. എന്നാൽ ഡോക്ടർക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
അമൽ മരിച്ചതോടെ പൊലീസ് നടത്തിയ വിശദ ചോദ്യം ചെയ്യലിലാണ് വർക്കലയിൽ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കൾ പറഞ്ഞത്. പിന്നാലെയാണ് പെൺകുട്ടിയുടെ വീട്ടുകാരെയടക്കം അറസ്റ്റ് ചെയ്തത്.
