ആലപ്പുഴയിൽ ഗര്‍ഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ കാമുകനൊപ്പം കാമുകിക്കും വധശിക്ഷ.

കൈനകരി സ്വദേശിനി രജനിയ്ക്കാണ് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി  വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. മയക്കുമരുന്നു കേസിൽ ഒഡീഷയിലെ ജയിലിൽ കഴിയുന്ന രജനിയെ ശനിയാഴ്ച ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് ശിക്ഷ വിധിക്കുകയായിരുന്നു.  ശിക്ഷ വിധക്കുന്നതിന് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒന്നുമില്ലെന്നായിരുന്നു രജനി പ്രതികരിച്ചത്.

ഒന്നാം പ്രതി പ്രബീഷിന് നൽകിയ അതേ ശിക്ഷ രജനിയ്ക്കും നൽകണമന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രബീഷിനെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും രജനിക്കെതിരെയും ചുമത്തിയിരുന്നു. കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയെങ്കിലും മറ്റൊരു കേസിൽ ജയിലിലായിരുന്നതിനാൽ രജനിയുടെ ശിക്ഷാവിധി ഇന്നേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

ആലപ്പുഴ കൈനകരിയിൽ 2021 ജൂലായ് 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതനായ പ്രബീഷ് വിവാഹിതകളായ അനിതയും, രജനിയുമായി ഒരേ സമയം അടുപ്പത്തിലായിരുന്നു. ഇതിനിടെ അനിത ഗർഭിണിയായി. ഗർഭം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും അനിത വഴങ്ങിയില്ല. തുടർന്നാണ് പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയത്.

ആലപ്പുഴയിൽ വന്നിറങ്ങിയ അനിതയെ രജനി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവിടെ വെച്ച് പ്രബീഷ് അനിതയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി.

ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ രജനി അനിതയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. ഇതോടെ അനിത ബോധരഹിതയായി. അനിത മരിച്ചുവെന്ന് കരുതി ഇരുവരും ചേർന്നു മൃതദേഹം പൂക്കൈതയാറ്റിൽ ഉപേക്ഷിച്ചു. 2021 ജൂലൈ പത്താം തീയതി ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം