'ഡ്യൂഡ്' എന്ന തമിഴ് ചിത്രത്തിൽ ഇളയരാജയുടെ പാട്ട് ഉപയോഗിച്ചത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്നൽകിയ കേസിൽ മദ്രാസ് ഹൈക്കോടതി വിധി പറയാനായി മാറ്റി.
ഇളയരാജ സംഗീതം നൽകിയ 'കറുത്ത മച്ചാൻ', 'നൂറ് വർഷം ഇന്ത മാപ്പിളക്ക്' എന്നീ ഗാനങ്ങളാണ് 'ഡ്യൂഡ്' എന്ന സിനിമയിൽ ഉപയോഗിച്ചത്.
മുപ്പത് വർഷം മുമ്പിറങ്ങിയ ഈ പാട്ട് ഇപ്പോൾ സിനിമയിൽ ഉപയോഗിച്ചതിനെ ഇളയരാജ എന്തിനാണ് എതിർക്കുന്നതെന്ന് കോടതി ചോദിച്ചു. പഴയ ഗാനങ്ങൾ പുതിയ സിനിമകളിൽ ഉപയോഗിക്കുന്നത് ഒരു ട്രെൻ്റ് ആയിട്ടുണ്ടെന്നും അന്നത്തെ പാട്ടുകൾ ഇന്നും ആസ്വദിക്കപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് എൻ.സെന്തിൽകുമാർ പറഞ്ഞു.
പുതിയ സിനിമകളിൽ ഗാനങ്ങൾ പകർപ്പവകാശം നിലനിൽക്കെ നിയമപരമായല്ല ഉപയോഗിച്ചിട്ടുള്ളതെന്ന് ഇളയരാജക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്. പ്രഭാകരൻ പറഞ്ഞു. പാട്ടുകൾ മാറ്റിമറിച്ചിട്ടുണ്ട്. അതിനാൽ സിനിമയിൽ നിന്ന് പാട്ടുകൾ ഒഴിവാക്കാൻ കോടതി അടിയന്തരമായി ഇടപെടണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.
സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിനോട് എന്തിനാണ് ഇളയരാജയുടെ പാട്ടുകൾ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന് മറുപടിയായി അഭിഭാഷകൻ പറഞ്ഞത് സോണി മ്യുസിക്കിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നാണ്.
നേരത്തെ പകർപ്പവകാശമുണ്ടായിരുന്ന എക്കോ റെക്കോഡിൽ നിന്ന് ഇളയരാജ ഗാനങ്ങളുടെ പകർപ്പവകാശം വാങ്ങിയത് സോണി മ്യുസിക് ആണെന്ന് ഇവർ കോടതിയിൽ പറഞ്ഞു.
സിനിമ ഇറങ്ങിയ ശേഷം മാത്രം ഇളയരാജ എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്നും കോടതി അഭിഭാഷകനോട് ചോദിച്ചു. ഏതായാലും വിചാരണ പൂർത്തിയായതോടെ വൈകാതെ കോടതി വിധി പറയും.
