ആലപ്പുഴ കായംകുളം കളരിക്കലിലാണ് ദാരുണ സംഭവം. മകൻ്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജൻ (62) ആണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധു (56) വിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഭാഷകനായ മകൻ നവജിത്താണ് (30) ക്രൂരകൃത്യം ചെയ്തത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോയി.
ഇന്നലെ രാത്രി ഒമ്പതര മണിയോടെയാണ് സംഭവം. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നതായി ബന്ധുക്കൾ പറയുന്നു. വീട്ടിൽ നിന്ന് ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മാതാപിതാക്കളെ വെട്ടി ചോരയിൽ കുളിച്ചു നിൽക്കുന്ന നവജിത്തിനെയാണ് നാട്ടുകാർ കാണുന്നത്.
മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതി ഭീകാരന്തരീക്ഷം സൃഷ്ടിച്ചു. വാക്കത്തി കൊണ്ടായിരുന്നു ആക്രമണം. നടരാജന്റെ തലയ്ക്ക് ഒട്ടേറെ തവണ വെട്ടേറ്റു. ഇതിനുശേഷം വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയ ഇയാളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്.
മാവേലിക്കര ബാറിലെ അഭിഭാഷകനായ നവജിത്ത് നടരാജനെ കനകക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
