നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി.എഫ്.ഐ) സംസ്ഥാന കമ്മിറ്റി അംഗവും ആയുധ പരിശീലന വിഭാഗം കോ-ഓര്‍ഡിനേറ്ററുമായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടി കൊച്ചിയിൽ പിടിയിലായി. വിദേശത്തുനിന്ന് കൊച്ചി വിമാനതാവളത്തിൽ എത്തിയ ഇയാളെ എന്‍.ഐ.എയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി റിമാൻ്റ് ചെയ്തു.
വളാഞ്ചേരിയില്‍ ആക്രിക്കട നടത്തിയിരുന്ന ഇയാള്‍ സംഘടന നിരോധിച്ചതോടെയാണ് ഒളിവില്‍ പോയത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ ഏഴുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി മൊയ്തീന്‍കുട്ടി യു.എ.ഇയിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും എന്‍.ഐ.എ വ്യക്തമാക്കി. മൊയ്തീന്‍കുട്ടിയുടെ യു.എ.ഇയിലെ പ്രവര്‍ത്തനങ്ങളിലേക്കും എന്‍.ഐ.എ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പി.എഫ്.ഐ കേസിലെ 70-ാം പ്രതിയാണ് മൊയ്തീൻകുട്ടി. അധ്യാപകന്റെ കൈവെട്ടിയ കേസിലും പ്രതിയാണിയാള്‍. പി.എഫ്.ഐ കേസില്‍ മുഹമ്മദ് മന്‍സൂര്‍ (പട്ടാമ്പി), അബ്ദുള്‍ വഹാബ് (പറവൂര്‍), അബ്ദുള്‍ റഷീദ് (പട്ടാമ്പി), മുഹമ്മദ് യാസര്‍ അറാഫത്ത് (ആലങ്ങാട്), ടി.എ അയൂബ് (എടവനക്കാട്) എന്നിവര്‍കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി 2024ല്‍ എന്‍.ഐ.എ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
