വർഗീയ ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്ന സാമുദായിക നേതാക്കളുമായി ഭരണാധികാരികൾ പുലർത്തുന്ന ഊഷ്‌മള ബന്ധം ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാക്കുന്നുവെന്ന് 'വേക്ക് അപ്പ് കേരളം കൂട്ടായ്മ' പുറത്തിറക്കിയ പൊതുപ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രസ്‌താവനയുടെ പൂർണ രൂപം:
സർക്കാർ ജനാധിപത്യത്തോട് കൂറുപുലർത്തുക; സാമുദായിക പ്രീണനവും ഫാസിസ്റ്റ് വിധേയത്വവും ജനങ്ങളോടുള്ള വഞ്ചന- വേക്ക് അപ്പ് കേരളം
കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനാധിപത്യ വിശ്വാസികളായ പ്രവർത്തകരുടെ കൂട്ടായ്മയാണ് വേക്ക് അപ്പ് കേരളം. All India People's Movement എന്ന ദേശീയ തലത്തിലെ സാംസ്കാരിക മൂവ്മെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ എഴുത്തുകാരും മറ്റു കലാരംഗത്തു പ്രവർത്തിക്കുന്നവരും പാരിസ്ഥിതിക സാമൂഹ്യ പ്രവർത്തകരുമായി ധാരാളം പേരുണ്ട്. വർഗീയ ഫാസിസത്തിൻ്റെ വ്യാപനത്തെ ചെറുക്കുക എന്നതാണ് മൂവ്മെൻ്റിൻ്റെ പ്രാഥമികമായ ഉദ്ദേശ്യം.
ഇടതുപക്ഷ സർക്കാരിനെ ഞങ്ങൾ വിമർശിച്ചിരുന്നത് ആ സർക്കാരിൻ്റെയും നേതൃത്വത്തിൻ്റെയും പല നയങ്ങളും വിഭാഗീയത വളർത്തുന്ന ജനവിരുദ്ധ കേന്ദ്ര സർക്കാർ നയങ്ങളെ ചിലപ്പോൾ മൃദുവായും ചിലപ്പോൾ നിഗൂഢമാം വിധം ആപത്കരമായും പരിപോഷിപ്പിക്കുന്നു എന്നതിനാലാണ്.
വളരെ പ്രത്യക്ഷമായി ജനങ്ങളുടെ മുമ്പിൽ വെളിപ്പെട്ടതാവട്ടെ, നിരന്തരം അടിസ്ഥാന രഹിത മുസ്ലിം വിരുദ്ധ പരാമർശങ്ങൾ വിളിച്ചു കൂവിയ എസ്.എൻ.ഡി.പി നേതാവിനോട് കാണിച്ചിരുന്ന ഉപാധി രഹിത ചങ്ങാത്തവും! NEP യും പി.എം ശ്രീയും, SIR പ്രശ്നനങ്ങളോടു കാണിച്ച നിഷ്ക്രിയതയും അധികാര കേന്ദ്രീകരണവും ഉൾപ്പെടെ മറ്റനേകം കാര്യങ്ങൾ പറയാനുണ്ടെങ്കിലും മുഴച്ചു നിന്നിരുന്ന ഒന്ന് വെള്ളാപ്പിള്ളിയെപ്പോലെയൊരു വ്യക്തിയുടെ അസ്ഥാനത്തുള്ള ഇസ്ലാമോഫോബിക് പരാമർശങ്ങളെ അവർ സമീപിച്ച വികലമായ രീതി തന്നെയായിരുന്നു.
ഇന്ന് എൽ.ഡി.എഫ് പ്രതിപക്ഷത്താണ്. കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷയർപ്പിച്ച് ഭരണത്തിലെത്തിച്ച യു.ഡി.എഫ് സർക്കാരാണ് ഇന്ന് ഭരണരംഗത്ത്. ഹിന്ദുത്വ ഫാസിസം ശത്രു പക്ഷത്തു നിർത്തിയ മുസ്ലിം സമൂഹത്തിനെ പേരിലെങ്കിലും പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് ഈ രാഷ്ട്രീയ സഖ്യത്തിലെ പ്രമുഖ കക്ഷിയുമാണ്. 5 മന്ത്രിമാരും 22 എം.എൽ.എമാരും മുസ്ലിം ലീഗിൻ്റെതാണ്.
ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ ഭരണകൂട നയങ്ങളിൽ വലിയ പങ്കു വഹിക്കുമെന്നു തോന്നിപ്പിക്കും വിധം സ്‌തുത്യർഹമായ മാന്യതയോടെ തിരഞ്ഞെടുപ്പു കാലത്ത് അവർ ചേർന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു.
പൊതുവേ മുസ്ലിം ലീഗ് അനുഭാവികളല്ലാത്ത സമുദായാംഗങ്ങളുടെ പോലും വോട്ട് ലഭിച്ചു കൊണ്ടു തന്നെയാണ് അവർക്ക് ഇത്ര വലിയ തെരഞ്ഞെടുപ്പു വിജയം സാധ്യമായതും.
പക്ഷേ, ഭരണത്തിലെത്തി ഒരു മാസത്തിനകം ഈ സർക്കാരിൻ്റെയും ഭരണാധികാരികളുടെയും നിലപാടുകൾ ജനാധിപത്യ വിശ്വാസികളെ വല്ലാതെ അങ്കലാപ്പിലാക്കുന്നതാണ്. നിരന്തരം സ്ഥാനത്തും അസ്ഥാനത്തും മുസ്ലിം സമുദായത്തെ അവഹേളിക്കുകയും ക്രിമിനൽവൽക്കരിക്കുകയും
ചെയ്തുകൊണ്ടിരുന്ന വെള്ളാപ്പള്ളി നടേശനുമായും എൻ.ഡി.എ സഖ്യ കക്ഷിനേതാവായ മകൻ തുഷാർ വെള്ളാപ്പള്ളിയുമായും മന്ത്രിമാർ പങ്കിടുന്ന ഊഷ്മള സൗഹൃദ ക്കാഴ്ചകൾ മതേരര ജനാധിപത്യ വാദികളെ അസ്വസ്ഥമാക്കുന്നതാണ്.
വെള്ളാപ്പള്ളിയെ ചെന്നു കണ്ട് അനുഗ്രഹം വാങ്ങുന്ന, തുല്യ പ്രാതിനിധ്യ പ്രസ്ഥാന പ്രവർത്തകരായ വനിതകൾ അഭിമാനത്തോടെ നോക്കിക്കണ്ട മന്ത്രി ബിന്ദുകൃഷ്ണയുടെ നിലപാട് ഞെട്ടിക്കുന്നതും, മുസ്ലിം ലീഗ് പ്രതിനിധികളുടെ ഇക്കാര്യത്തിലുള്ള മൗനവും അമ്പരപ്പിക്കുന്നതാണ്. അധികാരത്തിലേക്ക് എത്തുക എന്നതിലപ്പുറമുള്ള ലക്ഷ്യമൊന്നും അവർക്കില്ലായിരുന്നു എന്നാണോ ഊഹിക്കേണ്ടത്? സാമുദായിക നേതൃത്വങ്ങൾ ആ സമുദായാംഗങ്ങളെ
യൊന്നും മൊത്തത്തിൽ പ്രതിനിധീകരിക്കുന്നവരല്ല എന്ന സത്യം രാഷ്ട്രീയക്കാർ മനസ്സിലാക്കുന്നത് ഇനിയെപ്പോഴാണ് എന്നു ഞങ്ങൾ അത്ഭുതപ്പെടുന്നു. പ്രത്യേകിച്ച്, സംശയകരമായ രാഷ്ട്രീയ ചായ്വ് പ്രകടമാക്കുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങളോരോന്നും ഏതു സർക്കാരിൻ്റെയും വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നുണ്ട്.
ഏതു വർഗീയ ഫാസിസത്തെ ചൂണ്ടിക്കാണിച്ച് ജനങ്ങളുടെ വോട്ടു നേടിയോ അതിനു കടകവിരുദ്ധമാകുന്ന സമീപനങ്ങൾ ഭരണകക്ഷിയിൽ നിന്നുണ്ടാകുന്നതിനെ അപലപിക്കാതിരിക്കുക വേക് അപ് കേരളമെന്ന കൂട്ടായ്മയ്ക്ക് സ്വീകരിക്കാവുന്ന നയമല്ല. ഭരണ പക്ഷത്തിൻ്റെ സർഗാത്മക പ്രതിപക്ഷമായിരിക്കുക എന്ന ദൗത്യം നിറവേറ്റേണ്ട ഞങ്ങൾ ഒറ്റസ്വരത്തിൽ പറയാനാഗ്രഹിക്കുന്നതിതാണ്.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ജനങ്ങളോടാണ് പ്രാഥമികമായ ഉത്തരവാദിത്തം. ജനവിരുദ്ധ ആശയങ്ങൾ പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചു കൂടെ നിർത്താനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക. ജനങ്ങളോടൊപ്പം നിൽക്കുക. ജനാധിപത്യത്തോടൊപ്പം നിൽക്കുക. അല്ലെങ്കിൽ നിങ്ങളും ജനങ്ങളാൽ വിചാരണ ചെയ്യപ്പെടും.
കെ.സച്ചിദാനന്ദൻ, സാറാ ജോസഫ്, ഡോ.ഖദീജ മുംതാസ്, അജിത അന്വേഷി, അൻവർ അലി, കെ.അംബുജാക്ഷൻ, കുരിപ്പുഴ ശ്രീകുമാർ, സി.ആർ നീലകണ്ഠൻ, റഫീഖ് അഹമ്മദ്, പി.എൻ ഗോപീകൃഷ്ണൻ, പ്രൊഫ.കെ.പി ശങ്കരൻ തുടങ്ങി അമ്പതോളം പേർ പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.
