ഇന്ന് രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ സംഭവം. മഞ്ചേരി ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ (40) ആണ് മരിച്ചത്. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്തറക്കുകയായിരുന്നു.
ഈ സംഭവത്തിൽ പ്രവീണിൻ്റെ സഹപ്രവർത്തകനായ ചാരങ്കാവ് സ്വദേശി മൊയ്തീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുമ്പോൾ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. വഴക്ക് മൂർച്ഛിച്ചതിന് പിറകെ പ്രവീണിനെ മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു. മഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രവീണും മൊയ്തീനും തമ്മില്‍ മുന്‍പും തര്‍ക്കവും വൈരാഗ്യവുമുണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്.
